പേജുകള്‍‌

2012, ഏപ്രില്‍ 22, ഞായറാഴ്ച

മഴയുടെ പ്രാര്‍ഥന

ഒറ്റ പ്രാര്‍ഥനയേ

ഉണ്ടായിരുന്നുള്ളൂ മഴക്ക്;


അലച്ചുപെയ്യും മുമ്പേ


ആ തള്ളപ്പൂച്ചയിങ്ങോട്ടെത്തണേ...


റെയില്‍വേസ്‌റ്റേഷനു പിറകിലെ

പ്ലാസ്റ്റിക് കുപ്പയുടെ മറവില്‍നിന്ന്

കുഞ്ഞുങ്ങളെ കടിച്ചുകൊണ്ടുപോകണേ...

അതുവരെ ആ വര്‍ണക്കടലാസ്

ഒരു തൊട്ടില്‍പോലെ ആടിക്കൊണ്ടിരിക്കണേ...

കാറ്റുകളും കാടന്‍പൂച്ചകളും

വിലങ്ങടിച്ചു നിര്‍ത്തിയിട്ടിരിക്കുന്ന

ചരക്കുവണ്ടിക്കപ്പുറം

വഴിയറിയാതെ കുഴങ്ങണേ...

ഇതൊന്നല്ലല്ലോ

ഒരുപാട് പ്രാര്‍ഥനകളില്ലേ?

ഒന്നുകൂടിയുണ്ട്;

അടുത്ത മഴക്കാലത്ത്

ഒരു പൂച്ചക്കുട്ടിയായി ജനിക്കണേ...

വൈപ്പര്‍ കേടായ തെരുവിലേക്ക്

മഴ മെല്ലെ നടന്നുകയറി.
 
 
മോഹനകൃഷ്ണന്‍ കാലടി
 

2012, മാര്‍ച്ച് 19, തിങ്കളാഴ്ച

എന്റെ കവിത നിന്റേയും....

പുതിയകവിത


ഒരു തോക്കിന്റെ കഥ 

ഒരു വെടിയൊച്ച കേട്ടു. 
ഓടിച്ചെന്നപ്പോള്‍ ഒരു തോക്ക്  
സ്വയം വെടി വെച്ചതാണ്, 
ആത്മഹത്യക്ക് ശ്രമിച്ചതാണ് . 
ഏതോ കിളിക്കുഞ്ഞിനെക്കുറിച്ചോര്‍ത്തുള്ള  
കുറ്റബോധത്താല്‍ പിടഞ്ഞതാണ്  
ഏതൊക്കെയോ കൈപ്പിഴകളില്‍ നിന്നുള്ള

മോചനത്തിന്നായ് തുനിഞ്ഞതാണ്
 
ചോര കണ്ടു മടുത്തു  
ചോര കണ്ടു മടുത്തു  
നിലവിളി കേട്ടു മടുത്തു  
നിലവിളി കേട്ടു മടുത്തു  
ഒക്കെ ഒരു നിമിഷം കൊണ്ട് തീര്‍ക്കുവാന്‍  
ഒറ്റ ബുള്ളറ്റില്‍ തടഞ്ഞതാണ്  
അല്ല -ആരാണ് വെടി വെച്ചത് ? 
തോക്ക് തന്നെ  
ആരെയാണ് വെടി വെച്ചത് ? 
തോക്കിനെതന്നെ  
ആര്‍ക്കാണ് വെടി കൊണ്ടത്‌ ? 
ആരുടേയും കരച്ചില്‍ കേട്ടില്ലല്ലോ  
 ആരോ ആര്‍ത്തു ചിരിക്കുന്നുവല്ലോ ..



മോഹനകൃഷ്ണന്‍ കാലടി

2012, ഫെബ്രുവരി 2, വ്യാഴാഴ്ച

മാവിനോടു ..........

മാവിനോട്
.................

പണ്ട് കല്ലെറിഞ്ഞതൊന്നും
കണ്ടെടുക്കല്ലേ 
കല്ലിനേക്കാള് കണ്ണെറിഞ്ഞത്
കാര്യമാക്കല്ലേ

ഏറ് കൊളളാതേറ് കൊള്ളാതീറമൂത്തിട്ട്
കാക്ക കൊത്തിയ മാങ്ങ വീണത്
പാഞ്ഞെടുത്തിട്ട്
ചീഞ്ഞതറിയാതാഞ്ഞു കാ൪ന്നൊരു
നാക്ക് പൊളളീട്ട്
പ്രാക്ക് തുപ്പിയ വാക്കിനൊന്നും
പകയെടുക്കല്ലേ

നി൯റെ കൊമ്പില് ഞാത്തിയിട്ടൊരു
വള്ളിയൂഞ്ഞാലില്
കാറ്റുചേ൪ത്തു പട൪ന്നൊരാളിനെ
നീ മറക്കല്ലേ

കല്ലെറിയാ൯
കയറിടാനും
കയ്യ് പൊങ്ങാതെ
വീണടിഞ്ഞൊരയാള്ക്കു ചുറ്റും
നീ പടരുമ്പോള്
തീ പടരുമ്പോള്..
 
മിനുക്കം എന്ന സമാഹാരത്തില്‍  നിന്ന്..
https://www.thewinkstore.com/ebook/index/detail/view_ebook/ebook/207028/Minukkam 


















 

2012, ജനുവരി 16, തിങ്കളാഴ്ച

അലകള്‍ക്ക്.. ..

2008- ല് ഷഹബാസ് അമന് വേണ്ടി എഴുതിയ ഗാനം.
ഇത് ഷഹബാസ് ഈണം കൊടുത്തു
ഷഹബാസും ഗായത്രിയും ചേര്‍ന്ന് പാടി.


ചരടു മുറിഞ്ഞൊരു പട്ടം പോലെ
ചന്ദ്രിക വാനില്  ദൂരെ
പകുതിയലിഞ്ഞൊരു മഞ്ഞിന്‍  തെരുവായ്
നീയും ഞാനും താഴെ
(ചരടു മുറിഞ്ഞൊരു....)

സ്വയമറിയാതെ മൂളിയതാരെ
നേര്‍ ത്തൊരു ഗസലിന്‍  വരികള്‍
മൂളിയ ഗസലിന്‍  നെടുവീര്‍പ്പുകളില്‍
 തിരിയുലയുന്നു താരം
കൊടികള്‍  കീറിപ്പോയൊരാ കാറ്റിനു
വഴി തെളിയിക്കും നേരം
ആ ..ആ..ഉം...ഉം...
(ചരടു മുറിഞ്ഞൊരു....)


സന്ധ്യ പൊഴിഞ്ഞു മഞ്ഞു പൊഴിഞ്ഞു
കിളി തന്‍  കണ്ണു പൊഴിഞ്ഞു
പൊഴിയും നോവില് വരമായുന്നു
കരളിലെ  ഭൂപടരൂപം (സന്ധ്യ ..)
കനവും കനവും തുന്നിച്ച് േര്‍ന്നൊരു
കാമനകള്  തന്‍ മേഘം
ആ ..ആ..ഉം...ഉം...
(ചരടു മുറിഞ്ഞൊരു....)


കണ്ണീരെല്ലാം ചിരിയായ് മാറും
ചിരികള്‍   മലരുകളാകും (2)
മലരിന്‍  സദിരില്  ശലഭ വസന്തം
മധുരം പാടി ഉണര്‍ത്തും
പുതിയ വിഭാതം പുതിയൊരു കാലം
തിരയുകയല്ലോ നമ്മള്
ആ ..ആ..ഉം...ഉം...
(ചരടു മുറിഞ്ഞൊരു....)




പാട്ട് കേള്‍ക്കാന്‍ ഈ വഴി പോകുക..




ഈ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നത് 
മലയാള സംഗീതം  എന്ന വെബ്‌സൈറ്റില്‍ നിന്ന് ..






2012, ജനുവരി 10, ചൊവ്വാഴ്ച


കടംകഥ

 
  


ചാരിനില്‍ക്കാനാഞ്ഞ കാറ്റ്
ചാഞ്ഞു വീണു

ചിറകൊതുക്കാന്‍ താണ പക്ഷി
ചിതറി വീണു.

പിണഞ്ഞുകേറാന്‍ ഉടല്‍ കാണാതെ
വള്ളിച്ചെടി തലതല്ലിച്ചത്തു.

കുടിയിരിക്കാന്‍ വേരു കാണാതെ
നിലാവ്‌ സ്വന്തം നിറുക്‌ വെട്ടിപ്പൊളിച്ചു.

ഊഞ്ഞാല്‍ കെട്ടാന്‍ വന്നവരോടു
ശൂന്യത ഒരു കടംകഥ ചോദിച്ചു :

തണലും കവര്‍ന്നെടുക്കപ്പെട്ട യത്രികന്‍
കിടന്നേടം മാറിപ്പോകാതിരിക്കാന്‍
എന്തടയാളം വയ്ക്കും ?

പുല്ലാംകുഴല്‍ വിഴുങ്ങി മരിച്ച ഗയകന്‍
ഏതു പൊത്തില്‍ച്ചെന്നൊളിച്ചിരിക്കും?
 

2012, ജനുവരി 8, ഞായറാഴ്ച

പുതിയ പുസ്തകം റെയ്ന്‍ കോട്ടില്‍ നിന്ന് ..

1. താജ്മഹല്‍ 

മുംതാസ്,
നിന്‍റെ പുസ്തകത്തിനിടയില്‍
ആ പേന തിരുകി വെച്ചത് ഞാനാണ്.


നീയാ പേന കട്ടെടുത്തതാണെന്ന്
ഞാന്‍ കള്ളം പറഞ്ഞതാണ്-                                  

എന്തിനാണങ്ങനെ ചെയ്തതെന്ന്
എനിക്കിന്നുമറിഞ്ഞുകൂട .
നീയും അതെല്ലാം
മറന്നു പോയിരിക്കും.

ഒരുപക്ഷേ,
ആ പേനയ്ക്കറിയുമായിരിക്കും,
ആ പുസ്തകത്തിനോര്‍മ കാണും.

ഒരുനാള്‍,
അവര്‍,
ആ മഷിപ്പാട്
വെളിപ്പെടുത്തിയേയ്ക്കുമോ?
നമ്മളെ,

കള്ളനും കള്ളത്തിയുമായി
രേഖപ്പെടുത്തിയേയ്ക്കുമോ?

2. പറയാന്‍ മറന്നത്

എന്താണ് നിനക്കെന്നോട്
പറയാനുണ്ടെന്നു പറഞ്ഞത് ?

മറന്നു പോയെന്നോ ?
അറിഞ്ഞുകൂടെന്നോ?




എനിക്കറിയാം,                                                        
എന്താണ് നിനക്കു  പറയാനുള്ളതെന്ന് .
ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കട്ടേ?

അല്ലെങ്കില്‍ വേണ്ട
നീ തന്നെ ഓര്‍ത്തെടുക്ക് .
ഓര്‍മ്മകളില്‍ ചിക്കിച്ചികയുന്നതിന്നിടയില്‍,
പറയാന്‍ കരുതി വെച്ചതിന്
വല്ല മാറ്റവും
സംഭവിച്ചു കൂടെന്നില്ലല്ലോ -